Pages

Tuesday, September 8, 2015

ഇറോം ശര്‍മിള ! ഐതിഹാസിക പോരാട്ടത്തിന്റെ രത്നച്ചുരുക്കം !

2000 നവംബര്‍ 2 വ്യാഴം. മണിപ്പൂരിലെ ഇംഫാല്‍ നഗരത്തിലെ മാലോം ടൌണിലെ ബസ്‌ സ്റ്റേഷന്‍ . പ്രഭാതത്തിലെ തണുപ്പില്‍ അവിടെ ബസ്‌ കാത്തുനില്‍ക്കുന്നുണ്ട് പത്തോളം മനുഷ്യര്‍. 62 വയസ്സുള്ള 'ലെ സംഗ്മബം' എന്ന വീട്ടമ്മ മുതല്‍ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് വാങ്ങിയ പതിനെട്ടുകാരനായ മിടുക്കന്‍ 'സിനാം ചന്ദ്രമണി' വരയുള്ള സ്ത്രീപുരുഷന്മാരുടെ  ഒരു ചെറുകൂട്ടം. 

പൊടുന്നനെ ഇരച്ചെത്തിയ പച്ച നിറമുള്ള പട്ടാള ട്രാക്കില്‍ നിന്നും ചാടി ഇറങ്ങിയ ആസ്സാം റൈഫിള്‍സ്‌ വിഭ്ഗത്തിലെ രണ്ടു പട്ടാളക്കാര്‍ മെഷീന്‍ ഗണ്ണുകള്‍ കൊണ്ട് തുരുതുരാ ബസ്റ്റൊപ്പിലേക്ക് വെടിഉതിര്‍ക്കുന്നു !! പത്തുപേരും തല്‍ക്ഷണം മരിച്ചു വീണു ..ചുടുചോര തെരുവിലേക്ക് ചീറ്റിത്തെറിച്ചു.. പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പോലെ പട്ടാളക്കാരെയും കൊണ്ട് ട്രക്ക് വന്ന ദിക്കിലേക്ക് മടങ്ങിപ്പോയി !

ഇതൊരു തമിഴ്‌ സിനിമയുടെ വെല്‍ക്കം സീനല്ല !! ഭാരതത്തിലെ മണിപ്പൂരില്‍ ഒരാള്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ആര്‍മിയുടെ തേര്‍വഴ്ച്ചയുടെ നേര്‍ക്കാഴ്ചയാണ്. മനുഷ്യത്വം മരവിക്കുന്ന ഒട്ടനവധി സംഭവങ്ങളുടെ ഒരു ചെറിയ ഏട് മാത്രമാണു നമ്മളീ കണ്ട മാലോം കൂട്ടക്കുരുതി. 

അതിനു കാരണം ആവട്ടെ കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാളക്കാര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണവും !  .മണിപ്പൂര്‍ നടുങ്ങി പട്ടാപ്പകല്‍ നടന്ന ആ സംഭവം അത്രക്കും അവിശ്വസനീയം ആയിരുന്നല്ലോ .അടുത്ത ചോദ്യം ആ പട്ടാളക്കാര്‍ എന്തിനിത് ചെയ്തു ? എന്തിന്റെ പേരില്‍ ആണെങ്കിലും സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന പട്ടാളക്കാര്‍ ഉണ്ടെങ്കില്‍ അവരെ മാതൃകാപരമായി ശിക്ഷിക്കണ്ടെ ? പക്ഷെ ഈ ചോദ്യം മണിപ്പൂരില്‍ ഉയരില്ല !! കാരണം അവിടെ അഫ്സ്പ { AFSPA-Armed Forces (Special Powers) Acts } എന്ന പട്ടാള നിയമം, ബ്രിട്ടീഷുകാര്‍ ഇന്ത്യാക്കാരെ അമര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച അതെ നിയമം പാലിക്കപ്പെടുന്ന സ്ഥലമാണ് . 

ഏതു പാതിരാത്രിയിലും ഏതു വീട്ടിലും കയറി ആരെയും പിടിച്ചിറക്കി കൊണ്ടുപോകാനും ഏറ്റുമുട്ടലില്‍ കൊന്ന ശരീരം പത്രക്കാര്‍ക്ക് മുന്നില്‍ കാണിക്കാനും എല്ലാം വകവെച്ചു കൊടുക്കുന്ന ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത അഫ്സ്പ എന്ന കരിനിയമം കര്‍ശനമായി പാലിക്കപ്പെടുന്ന മണിപ്പൂര്‍  ! 

എന്തുകൊണ്ടാണ് ഇങ്ങനെ ? ഈ ചോദ്യം നമ്മെ നയിക്കുന്നത് മണിപ്പൂരിലെ തീവ്രവാദ ചരിത്രത്തിലേക്കാണ് . മണിപ്പൂരില്‍ തീവ്രവാദികള്‍ ഉണ്ട് അവരെ നേരിടാന്‍ പട്ടാളക്കാരും അര്‍ദ്ധ സൈനിക് വിഭാഗവും പോലീസും ഉണ്ട് ..ഇവര്‍ക്കിടയില്‍ സാധാരണക്കാര്‍ ആയ ജനതയും . എന്നിട്ടും ചിലര്‍ ചോദിയ്ക്കാന്‍ ധൈര്യം കാണിച്ചു എന്തിനു ഈ കടന്നാക്രമണം !! എന്തിനു ജനങ്ങളോട്  യുദ്ധം ചെയ്യുന്നു, ഇന്ത്യന്‍ സൈന്യം ?

രക്തം പുരണ്ട മാലോം തെരുവിലൂടെ ..അടഞ്ഞു കിടക്കുന്ന കടകള്‍ക്ക് മുന്നിലൂടെ ശമ്ശാന മൂകമായ നിരത്തിലൂടെ ഒരു സൈക്കിള്‍ ഏന്തികിതച്ചു നടന്നു... മനുഷ്യാവകാശ പ്രവര്‍ത്തകയും കവിയും മാധ്യമ പ്രവര്‍ത്തകയും ആയിരുന്ന  ഇറോം ചാനു ശര്‍മിള ! അതുവരെ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ മതിയാവില്ല ഈ മനുഷ്യക്കുരുതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ന് മനസ്സില്‍ കോറിയിട്ടു ആ മണിപ്പൂരുകാരി  പെണ്‍കുട്ടി !

സ്വാഭാവികമായും മാലോം കൂട്ടക്കൊലയില്‍ മണിപ്പൂരില്‍ ആകെ പ്രതിഷേധ കൊടുംകാറ്റ് ആഞ്ഞടിച്ചു  അസ്വസ്ഥമായ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ അമ്മയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെ  മനുഷ്യാവകാശ പ്രവര്‍ത്തകാരുടെ സാനിധ്യത്തില്‍ ആ 28 വയസ്സുള്ള വനിത  - ഇറോം ശര്‍മിള അനിശ്ചിതകാല ഉപവാസം  തുടങ്ങി ! പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും തുടരുന്ന ചരിത്രത്തില്‍ ഉപമകള്‍ ഇല്ലാത്ത  ഐതിഹാസികമായ ഒരു പോരാട്ടം അവിടെ തുടങ്ങുകയായി. ഒരേയൊരു കാരണം അഫ്സ്പ എന്ന കരിനിയമം പിന്‍വലിക്കുക ! 

പട്ടാളത്തെ പിന്‍വലിക്കാന്‍ അല്ല ! ക്രമസമാധാനം തകരാറില്‍ ആക്കുവാന്‍ അല്ല! പിന്നെയോ ഒരേയൊരു കാരണം, പട്ടാളത്തെ മൃഗങ്ങള്‍ ആക്കുന്ന ആ ബ്രിട്ടീഷ്‌ കരിനിയമം പിന്‍വലിക്കുക !

അതോടെ മണിപ്പൂര്‍ ഇളകിമറിഞ്ഞു . ഒറ്റപ്പെട്ട എല്ലാ മനുഷ്യാവകാശ പ്രതിഷേധങ്ങളും ഇറോം എന്ന ഒരു ബിന്ദുവിലേക്ക് ഒഴുകി അല്ല..അവര്‍ക്ക് ആദ്യമായി ഒരു പൊതു വികാരം അനുഭവപ്പെടുക ആയിരുന്നു. ഭരണകൂടം ഭയപ്പെട്ടു . അവര്‍ ഇറോമിനെ അറസ്റ്റു ചെയ്തു ജയിലിലും ഇറോം സമരം തുടര്‍ന്ന് ..അവരുടെ ആരോഗ്യം ദിവസം ചെല്ലുംതോറും വഷളായി ..സൈന്യം ഭരണകൂടം എല്ലാ വഴികളും പയറ്റി ഇറോമിന്റെ വീട്ടുകാരെ സമ്മര്‍ദ്ദത്തില്‍ ആക്കി പക്ഷെ ആ ധീര വനിതയുടെ നിശ്ചയ ദാര്‍ഡ്യതിനു മുന്നില്‍ അവര്‍ക്ക് കീഴടങ്ങാതെ വഴിയില്ലായിരുന്നു ..

വിദഗ്ധ ഡോക്റ്റര്‍മാരുടെ നിര്‍ദേശതാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ബലമായി ദ്രവ പദാര്‍ഥം മൂക്കിലൂടെ കടത്താന്‍ തുടങ്ങി. ഇടയ്ക്കു കോടതി നിര്‍ദേശ പ്രകാരം ഇറോമിനെ സ്വതന്ത്ര ആക്കും വീണ്ടും അറസ്റ്റു ചെയ്യും ഈ നാടകം കഴിഞ്ഞ പതിനാലു വര്‍ഷമായി തുടരുന്നു. 

ആന്തരികാവയവങ്ങള്‍ തകര്‍ന്നു തുടങ്ങി ആര്‍ത്തവം നിലച്ചു. ആധുനിക വൈദ്യം അത്ഭുതത്തോടെ നോക്കുന്നു ഇന്നീ  ഉരുക്ക് ജന്മത്തെ !! ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോബല്‍ സമാധാന സമ്മാന ജേതാക്കള്‍ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ അനേകം വ്യക്തികള്‍ ഇറോമിനെ സന്ദര്‍ശിക്കാനും പിന്തുണ പ്രഖ്യാപിക്കാനും തുടങ്ങി എന്നിട്ടും  ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ ഇവക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല ! കാരണം എല്ലാ കരിനിയമങ്ങളും ഉണ്ടാക്കി വെക്കുക ദേശ സ്നേഹത്തിന്റെ കരിമ്പടം പുതച്ചുകൊണ്ടാനല്ലോ നിക്ഷിപ്ത താല്പ്രയ്ങ്ങളുടെ മൂലധന സാമ്രാജ്യങ്ങള്‍ക്കു പലപ്പോഴും നിശബ്ദരാവാന്‍ അവ ധാരാളം മതിയായിരുന്നു.  

ഭഗത്സിംഗ് ഒരിക്കല്‍ പറഞ്ഞു : {  'അപ്ടന്‍ സിംക്ലെയര്‍ ' പറഞ്ഞു, " എവിടെയോ എഴുതിയ അമരത്വത്തില്‍ വിശ്വാസിയാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്റെ സമ്പത്തും ആസ്തിയും എല്ലാം കൊള്ളയടിക്കാന്‍ വളരെ എളുപ്പമായിരിക്കും. മാത്രമല്ല അക്കാര്യത്തില്‍മുറുമുറുപ്പോന്നും കൂടാതെ അവന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.!" } അതെ ദേശസ്നേഹത്തിന്റെ കരിമ്പടം പുതച്ചാല്‍ ഏതു കരിനിയമവും നമുക്ക് കൊണ്ടാടാം ആഘോഷമായി എതിര്‍ക്കുന്നവര്‍ രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കേറ്റ്‌ കാണിക്കെണ്ടിവരും ഇല്ലെങ്കില്‍ ഒട്ടപെട്ടുപോകും രാജ്യദ്രോഹിയാവും !

പക്ഷെ ഇറോം വലിയൊരു പോരാട്ടത്തിന് തിരി കൊളുതിക്കഴിഞ്ഞിരുന്നു . മണിപ്പൂര്‍ അമ്മമാര്‍ക്ക് ഇറോം വലിയ ആവേശവും പ്രതീക്ഷയും ആയി വളര്‍ന്നു അപ്പോഴാണ്‌ ലോകം ഞെട്ടലോടെ കണ്ട അതിശക്തമായ ആ അമ്മമാരുടെ പ്രതിഷേധം അരങ്ങേറിയത് ! 2004 ജൂലായ്‌ 11 നു ആണ് ത്ങ്ങ്ജം മനോരമ എന്ന വീട്ടമ്മ കൊല്ലപെടുന്നത് . 

പാതിരാത്രിക്ക് വീട് കയറി ഉറക്കത്തില്‍ ആയിരുന്ന വൃദ്ധയായ അമ്മയെയും മനോരമയും വലിച്ചു പുറത്തിട്ടു പട്ടാളക്കാര്‍ . എതിര്‍ക്കാന്‍ ശ്രമിച്ച സഹോദരങ്ങളെ ചവിട്ടി നിലത്തിട്ടു ആ തൊഴിലാളി കുടുംബത്തില്‍ ആകെ ഉണ്ടായിരുന്ന കുറച്ചു രൂപയും ആഭരണങ്ങളും അവര്‍ കൈക്കലാക്കി അടുക്കളയില്‍ നിന്നും തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച തെളിവായി ഒരു കറിക്കതിയും. വികൃതമായി മനോരമയുടെ കുടുംബത്തെ  അവഹേളിച്ച സൈനികര്‍ ചോദ്യം ചെയ്യാനായി  മനോരമയെ കൊണ്ടുപോകുന്നു എന്ന പേപ്പറില്‍ ഒപ്പിട്ടു മേടിച്ചു. വെളുത് തടിച്ച മുപ്പത്തിരണ്ടുകാരിയായ മനോരമയെ ഒരു ഇരയെ കിട്ടിയ ആഹ്ലാദതില്‍ അവര്‍ തൂകിയെടുത്തു. 

മനോരമയുടെ ചതഞ്ഞരഞ്ഞ  അര്‍ദ്ധ നഗ്നമായ ശരീരം റോഡരികില്‍ കിടക്കുന്ന കണ്ടുകൊണ്ടാണ് പിറ്റേന്ന് നാട്ടുകാര്‍ ഉറക്കമുണര്‍ന്നത് . കൂട്ട ബലാല്‍സംഗം ചെയ്യപെട്ട  ഗുരുതരമായി ആക്രമിക്കപെട്ട, വെടിഉണ്ടകള്‍  തുളഞ്ഞു കയറി ചതഞ്ഞരഞ്ഞ ശരീരം !

രോഷം അണപൊട്ടിയോഴുകി .. ആ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളും പ്രതിഷേധ കൊടുങ്കാറ്റായ് തെരുവിലെക്കിറങ്ങി ! 'മേരപെയ്ബി' എന്ന അമ്മമാരുടെ സ്വയം സംരക്ഷക സംഘങ്ങളും ഇതിനു ആക്കം കൂട്ടി. ഈ മേരാ പെയ്ബി എന്ന അമ്മമാരുടെ സംഘങ്ങള്‍ ചരിത്രപരമായി ഉരുതിരിഞ്ഞു വന്ന ഒരു സംഘടിത രൂപം ആണ് , മണിപ്പൂരില്‍ പണ്ടത്തെ രാജ ഭരണതോളം  അതിനു തുടര്ച്ചയുണ്ട്. 

വലിയൊരു പ്രതിഷേധ ജാഥ വരുന്നു ..അത് ആസ്സാം റൈഫിള്‍സ്‌ കേന്ദ്രത്തിലേക്ക് ലക്‌ഷ്യം വെച്ച് പ്രതിഷേധക്കാര്‍ അലറി വിളിച്ചു ആ പ്രകടനത്തിന്റെ മുന്നില്‍ ഒരു വലിയ ബാനര്‍ പിടിച്ചിരുന്നു അതിലെ അക്ഷരങ്ങള്‍  ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ആശ്ചര്യത്തോടെ വായിച്ചു  INDIAN  ARMY RAPE US ! ( ചിത്രം ഗൂഗിളില്‍ നോക്കുക ) ...പെട്ടെന്ന്  ആ ബാനര്‍ പിടിച്ചവര്‍ അടക്കം പന്ത്രണ്ടു അമ്മമാര്‍ മുന്നോട്ടു കയറി വന്നു കാഴ്ചക്കാരെയും മാധ്യമങ്ങളെയും സ്തബ്ധരാക്കി അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു !! 

പൂര്‍ണ്ണ  നഗനരായി നിന്ന് ആ അമ്മമാര്‍ അലറിക്കരഞ്ഞു ; ' ഭോഗിക്കെടാ പട്ടികളെ ..ഞങ്ങളെ കൊല്ലെടാ ...ഞങ്ങളുടെ ഇറച്ചി മുറിചെടുക്കെടാ ...ഞങ്ങളെ ബലാല്‍സംഗം ചെയ്യെടാ !! " 


ഈ സംഭവം ദേശീയ മാധ്യമങ്ങള്‍ക്ക് മുഖം തിരിക്കാന്‍ കഴിയാത്ത വാര്‍ത്ത ആയിരുന്നു .  മണിപ്പൂര്‍ -ഇറോം ശര്‍മിള- അഫ്സ്പ -അങ്ങനെ ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇറോം എന്നാല്‍ ഒരു പോരാട്ടത്തിന്റെ ഇന്നും തുടരുന്ന ചരിത്രം ആണ്. അതിന്റെ അനുരണനങ്ങള്‍ ദേശീയ വീക്ഷണങ്ങളില്‍ മാറ്റം വരുത്താന്‍ തുടങ്ങി 

ത്രിപുരയില്‍ അഫ്സ്പ പിന്‍വലിച്ചു ! 2015 മെയ്‌ മാസം മണിക് സര്‍ക്കാര്‍ മുഖ്യ മന്ത്രിയായ കമ്യൂനിസ്റ്റ്റ്‌ സര്‍ക്കാര്‍ ത്രിപുരയില്‍ അഫ്സ്പ എന്ന കരിനിയമം പൂര്‍ണ്ണമായും പിന്‍വലിച്ചു. കുറച്ചു വര്‍ഷങ്ങള്‍ ആയി അവരത് ഘട്ടം ഘട്ടമായി പിനവില്‍ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളെ അണിനിരത്തി ചെയ്യുകആയിരുന്നു. 

ഒന്നിലെക്കും എളുപ്പ അവ്ഴികള്‍ ഇല്ല എന്നതുപോലെ തന്നെ മണിക്ക്സര്‍ക്കാര്‍ എന്ന കമ്മ്യൂണിസ്റ്റും ഇറോമിന്റെ ശബ്ദം ഏറ്റുപറഞ്ഞു. എന്തുകൊണ്ട് ഇപ്പോഴും പല മനുഷ്യാവകാശ കമ്മീഷനുകളും  പിന്‍വലിക്കാന്‍ പറഞ്ഞിട്ടും ഇത് പിന്‍വലിക്കാത്തത്, പകരം നിയമം ആവ്ശ്യമെന്കില്‍ ഉണ്ടാക്കാത്തത് , ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാത്തത് ? 

ഒരുപക്ഷെ അതിനു നമ്മുടെ പ്രതിരോധ ബട്ജട്ടുകളുടെ രാഷ്ട്രീയം തന്നെ ആയിരിക്കും ഉത്തരം..വിമുക്ത ഭ്ടന്മാര്‍ക്കുള്ള ഫ്ലാറ്റുകള്‍  മുതല്‍ ശവപ്പെട്ടി വരെ നീളുന്ന അഴിമതികളുടെ സാക്ഷ്യപത്രം പ്രതിരോധം നല്ലൊരു കറവ പ്പശു ആണെന്നാണ് പലര്‍ക്കും !! മറ്റൊരു കാരണം രാഷ്ട്രീയമായ ഭയം !! ഐതിഹാസികമായ ഈ പോരാട്ടത്തെ അനുകൂലിച്ചാല്‍ നാളെ തങ്ങളുടെ അളിഞ്ഞ രാഷ്ട്രീയം കൂടുതല്‍ അപ്രസക്തം ആകുമോ എന്ന് ഭയന്നാകാം !

ആ ഭയം വായിചെടുതതുകൊണ്ടാവം

"ഈ സമരം വിജയിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും..? " എന്ന് ഒരിക്കല്‍ പത്രക്കാര്‍ ഇറോം ശര്‍മിളയോട് ചോദിച്ചു...കാരണം മുഖ്യമന്ത്രിയകാനും, രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനും ജന നേതാവ് ആകാനും ഒക്കെയാണല്ലോ സാധാരണ ഇത്തരം പ്രവൃത്തികള്‍ കൊണ്ട് സമൂഹം കാണുന്ന ഗുണം....

പക്ഷെ ഇറോം പറഞ്ഞു....

" വിവാഹം കഴിക്കും കുട്ടികളെ പ്രസവിച്ചു അവരുടെ അമ്മയായി നിങ്ങളില്‍ ഒരാളായി ജീവിക്കും " എന്ന് !.

ജീവിതത്തെ അത്രയേറെ സ്നേഹിക്കുമ്പോള്‍ മാത്രമേ നമുക്ക് അത്രയേറെ മനുഷ്യനാവാന്‍ കഴിയൂ... അത്രയേറെ മനുഷ്യനായാല്‍ മാത്രമേ അത്രയേറെ സ്നേഹിക്കുന്ന ജീവിതം സ്വ സമൂഹത്തിനായി ബലി നല്‍കാന്‍ കഴിയൂ....!!!!!! 
അതോരല്ഭുതം ആണ്...!!! നമുക്കിടയില്‍ ഒരു മനുഷ്യസ്ത്രീ അതിന്റെ ഉദാതമായ്‌ ഭാവത്തില്‍ ഉണ്ടെന്നത് ഒരത്ഭുതം ആണ്....മാനവികത ജയിക്കട്ടെ....ഇറോം ശര്‍മിള ജയിക്കട്ടെ...